ന്യൂഡൽഹി: ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ പുരുഷ-വനിതാ ടീമുകളുടെ ജഴ്സിയുടെ നിറം മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലൻഡ്സിലും ബെൽജിയത്തിലും നടക്കാനിരിക്കുന്ന ലോകകപ്പിൽ പരമ്പരാഗത നീല ജഴ്സിക്ക് പകരം കുങ്കുമ നിറത്തിലുള്ള ജഴ്സിയാണ് ഉപയോഗിക്കുന്നത്.
ജഴ്സി നിറം മാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നതോടെയാണ് ഹോക്കി ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തിയത്. കളിക്കളത്തിലെ സാങ്കേതികപരമായ കാരണങ്ങൾ മുൻനിർത്തിയാണ് ജഴ്സി മാറ്റിയതെന്ന് ഹോക്കി ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര ഹോക്കി മത്സരങ്ങൾക്ക് നീല നിർത്തിലുള്ള സിന്തറ്റിക് ടർഫാണ് ഉപയോഗിക്കുന്നത്.
താരങ്ങൾ നീല ജഴ്സിയിൽ ഇറങ്ങുന്നതു മൂലം മൈതാനത്ത് വ്യക്തതയോടെയും വേഗത്തിലും നീക്കങ്ങൾ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പരിശീലകർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിറം മാറ്റിയതെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി. ജഴ്സി നിറം മാറ്റത്തിനെതിരെ മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു.
ദേശീയ ടീമിന്റെ ജഴ്സി കളര്‍ മാറ്റുന്നത് ഇതാദ്യമല്ലെന്നും ഹോക്കി ഇന്ത്യ ഓര്‍മ്മിപ്പിച്ചു. 2014 ലോകകപ്പില്‍ ഇന്ത്യന്‍ ടീം മഞ്ഞ ജഴ്സി അണിഞ്ഞിട്ടുണ്ടെന്നും, പിന്നീട് 2018 ലെ ലോകകപ്പിനായി ആകാശ നീല നിറത്തിലേക്ക് മാറിയെന്നും ഫെഡറേഷന് ചൂണ്ടിക്കാണിച്ചു.